കുടുംബശ്രീ അയൽക്കൂട്ട കുടുംബങ്ങൾക്ക് കുടുംബശ്രീ ഉൽപ്പന്ന കിറ്റ് വിതരണം
കുടുംബശ്രീ സംരംഭകർക്ക് സംസ്ഥാനതല ഉല്പന്ന വിപണന ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ഓണക്കിറ്റുകൾ തയ്യാറാക്കി അയൽക്കൂട്ടങ്ങൾ വഴി വിതരണം ചെയ്യുന്നു. കേരളത്തിലെമ്പാടുമായി മൂന്നുലക്ഷം അയൽക്കൂട്ടങ്ങളിലായി ആകെ 43 ലക്ഷം അംഗങ്ങൾ ഉണ്ട്. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും അതത് ജില്ലാ മിഷന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണത്തിന് തയ്യാറാക്കി വരികയാണ്. കരുതൽ സംസ്ഥാന തല കാമ്പയിൻ സെപ്റ്റംബർ 30ന് അവസാനിക്കും.
Covid-19 ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതിനായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പയിൻ ആണ് " കരുതൽ ". കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാന്ദ്യം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക, കാർഷിക സൂക്ഷ്മ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടാണ് "കരുതൽ" ഉല്പന്ന വിപണന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇത് പ്രകാരം ഓണം വിപണി പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് സംരംഭകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ അയൽക്കൂട്ട അംഗങ്ങൾക്ക് തന്നെ വിറ്റഴിച്ചു കൊണ്ട് വരുമാനം നേടുകയാണ് കരുതൽ ക്യാമ്പയിന്റെ ലക്ഷ്യം.
അരിപ്പൊടി, ആട്ട മാവ്, മല്ലിപ്പൊടി, സാമ്പാർ പൊടി, മുളകുപൊടി, വെളിച്ചെണ്ണ, അച്ചാർ എന്നിവയുൾപ്പെടെ 21 സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. കിറ്റ് ഒന്നിന് 500 രൂപയാണ് ഓരോ അയൽക്കൂട്ട അംഗവും നൽകേണ്ടത്. ഈ തുക പരമാവധി 20 തവണകളായി അയൽക്കൂട്ടങ്ങളിൽ അടച്ചാൽ മതിയാകും. അയൽക്കൂട്ട അംഗങ്ങൾ അല്ലാത്തവർക്കും കുടുംബശ്രീ കിറ്റ് വാങ്ങാനാകും. "കരുതൽ" ക്യാമ്പയിൻ വഴി അഞ്ച് കോടി രൂപ നേടാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. നിലവിൽ കാർഷിക-കാർഷികേതര മേഖലകളിലെ വിവിധ സംരംഭങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ശേഖരിച്ച് കിറ്റുകൾ പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.